ചെന്നൈ: ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധുരയിലെ അവണിയപുരത്ത് എത്തിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി ക്വാറന്റൈന്‍ ലംഘിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ഇറ്റലിയില്‍ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുല്‍ മടങ്ങിയെത്തിയത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും വന്നിട്ടും രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാകുന്നില്ലെന്നും കൊറോണ മാനദണ്ഡങ്ങള്‍ രാഹുലിന് ബാധകമല്ലേയെന്നും അഭിഭാഷകയായ ചാന്ദിനി ഷാ ചോദിച്ചു. നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകമെന്നും വിഐപികള്‍ക്ക് എന്തും ചെയ്യാം എന്നാണോ എന്നുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ജനുവരി 10നാണ് രാഹുല്‍ ഇറ്റലിയില്‍ നിന്നും മടങ്ങി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനുവരി 14ന് തന്നെ അദ്ദേഹം തമിഴ്‌നാട്ടിലെത്തി. ജല്ലിക്കെട്ട് നടക്കുന്ന വേദിയിലെത്തിയ രാഹുലിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചെന്ന് മാത്രമല്ല, സാമൂഹിക അകലം പാലിക്കുന്നതിലും രാഹുലിന് വീഴ്ച പറ്റിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുല്‍ ഗാന്ധി ജല്ലിക്കെട്ട് കണ്ടത്.