ദില്ലി: ദില്ലിയിലെ അബ്ദുല്‍ കലാം മാര്‍ഗ് റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ പൗരന്മാരെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. എംബസിക്ക് സമീപം താമസിക്കുന്ന ഇറാന്‍ പൗരന്‍മാരെയാണ് ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ ചോദ്യം ചെയ്യുന്നത്. ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ദില്ലിയിൽ തന്നെ താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേല്‍ എംബസിക്ക് അമ്പത് മീറ്റര്‍ അകലെ ഇന്നലെ വൈകിട്ടായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദിന്റെ സഹകരണം കേന്ദ്ര ആഭ്യന്തരമന്ത്രലായം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.