ഇസ്ലാമാബാദ്: 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. പാകിസ്താനിലെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയാണ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്.
ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ആഗാ ഹിലാലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ അതിര്‍ത്തി കടന്നെത്തി യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ചതിനൊപ്പമാണ് 300 ഭീകരര്‍ കൊല്ലപ്പെട്ടതായി ആഘാ ഹിലാലി വ്യക്തമാക്കി. കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം ജയ്ഷെ-ഇ-മുഹമ്മദ് കമാന്‍റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്ക് 23 വയസ് മാത്രമാണുണ്ടായിരുന്നത്. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായായിരുന്നു കണ്ടെത്തല്‍.