ശ്രീനഗർ: കശ്മീരിൽ ഇക്കൊല്ലം സുരക്ഷാസേന (Jammu Security Forces) വകവരുത്തിയത് 138 ലധികം ഭീകരരെയെന്ന് റിപ്പോർട്ട്. ഇതിൽ 55 ഭീകരരും കശ്മീർ നിവാസികളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലുകളിൽ വധിക്കപ്പെട്ടവരാണ്. പ്രദേശവാസികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ 5,500 സിആർപിഎഫ് ഭടന്മാരെ കശ്മീരിൽ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വഴിയോര കച്ചവടക്കാരനെയും രണ്ട് അദ്ധ്യാപകരെയും ഒരു കെമിസ്റ്റിനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു.
ശ്രീനഗറിലെ ബന്ദിപോറയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു കച്ചവടക്കാരനെ ഭീകരർ കൊലപ്പെടുത്തിയത്. അതിന് തലേദിവസം ബതാമലൂ പ്രദേശത്തെ നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുരക്ഷ കർശനമാക്കിയതിന്റെ ഭാഗമായി യാത്രക്കാർ ഉൾപ്പെടെ 15,000ത്തോളം ആളുകളെയും എണ്ണായിരത്തിലധികം വാഹനങ്ങളെയും ദിവസേന പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. സിആർപിഎഫിന്റെ അഞ്ച് ടീമുകളെ കശ്മീരിൽ ഈയാഴ്ചക്കുള്ളിൽ വിന്യസിക്കുമെന്നാണ് വിവരം. അതേസമയം കശ്മീർ താഴ്‌വരയിൽ നടന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്വം ലഷ്‌കർ-ഇ-തൊയ്ബയും യുഎൽഎഫുമാണ് ഏറ്റെടുത്തിരുന്നത്.