തിരുവനന്തപുരം : ഇസ്രയേൽ – ഹമാസ് സംഘർഷം എട്ടാം ദിനത്തിലേക്ക് കടക്കുന്നതിനിടെ ഇസ്രയേലിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഭാരതീയരെ രാജ്യത്ത് എത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സ്ഥിതിഗതികൾ എംബസി നിരീക്ഷിച്ച് വരുകയാണെന്നും വേണ്ടി വന്നാൽ കൂടുതൽ വിമാന സർവീസുകൾ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സംഘർഷ സാദ്ധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരുകയാണ്. ഇതുവരെ വന്ന രണ്ട് സംഘങ്ങളിൽ ആയി 39 മലയാളികൾ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലിൽ ഉളളവർ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം . ടൂറിസ്റ്റുകൾ ആയും വിദ്യാർത്ഥികൾ ആയും ഉള്ളവരാണ് മടങ്ങി വരാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നത്” വി . മുരളീധരൻ പറഞ്ഞു.
ഭാരതത്തിന്റെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഏഴ് മലയാളികൾ അടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്നലെ രാവിലെ ആറുമണിയോടെ ദില്ലിയിലെത്തിയിരുന്നു. യാത്രാചെലവുകൾ കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. ദില്ലി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇവരെ സ്വീകരിച്ചു. ഇന്ത്യക്കാരുടെ സ്ഥിതി അദ്ദേഹം ചോദിച്ചറിഞ്ഞു. യുദ്ധം തുടങ്ങിയതു മുതൽ ആശങ്കയിലായിരുന്നുവെന്നും എംബസിയുടെ ഇടപെടലുകൾ ആശ്വാസമായെന്നും അവർ പറഞ്ഞു.