കൊളംബോ: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കവേ പ്രസിഡന്റ് ഗോത്തബയ രജപക്സെയ്ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ ഇന്ത്യ തള്ളി . ഭാരതം എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പറഞ്ഞു. ഗോത്തബയ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നൽകിയെന്ന തരത്തിൽ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ രംഗത്ത് വന്നത്.
ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ ,
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ജനാധിപത്യസ്ഥാപനങ്ങളിലൂടെ ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്ന് അവകാശങ്ങൾ നേടാൻ യത്‌നിക്കുന്ന ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നത് തുടരും.-
ഇന്ന് രാവിലെയായിരുന്നു പ്രതിഷേധങ്ങളെ ഭയന്ന് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിനൊപ്പം കുടുംബവും രണ്ട് അംഗ രക്ഷകരും ഉണ്ടെന്നാണ് അറിവ്. മാലിദ്വീപിലേക്ക് പ്രവേശിക്കാൻ രജപക്‌സെയ്‌ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു