കൊല്‍ക്കത്ത: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു ബംഗാളില്‍ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ വടക്കന്‍ ബംഗാളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയശേഷമാണ് കൊൽക്കത്തയിൽ എത്തിയത്. കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ഗജേന്ദ്ര സിങ് ശെഖാവത്ത്, ജി.കിഷന്‍ റെഡ്ഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.
സുക്നയില്‍ സിക്കിമില്‍ നിന്നുള്ള 31 എംഎല്‍എമാരുമായി ദ്രൗപദി കൂടിക്കാഴ്ച നടത്തി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് ഗോലെയും എത്തിയിരുന്നു. ഗൂര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇരുവരും പരസ്പരം കണ്ടില്ല.
സാന്താള്‍ ഗോത്രവിഭാഗത്തില്‍നിന്നുള്ള ദ്രൗപദിയുടെ സ്ഥാനാര്‍ഥിത്വം ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ പിന്തുണച്ചേനെ എന്ന് മമത അഭിപ്രായപെട്ടു. ഇന്നലെ രാവിലെ സ്വാമി വിവേകാനന്ദന്റെ വസതിയും സന്ദര്‍ശിച്ചു.
ശേഷം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലെത്തിയ ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണ് ബംഗാളില്‍ എത്തിയത്.