ദില്ലി : ഭാരതത്തിന്റെ ഉദാരതയും സഹിഷ്ണുതയും രാജ്യത്തിന്റെ ദൗർബല്യമായി ആരും തെറ്റിധരിക്കേണ്ടതില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രകോപനമുണ്ടായാൽ എന്തു വിലകൊടുത്തും കടുത്ത തിരിച്ചടി നൽകാൻ ഭാരതത്തിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിസ്കവറി ചാനലിന്റെ പുതിയ ഡോകുമെന്ററി സീരീസായ ‘ഡീക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . പഹൽഗാം ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ശത്രുപാളയങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 88 മണിക്കൂർ നീണ്ട ഈ സൈനിക നടപടിയെന്ന് അദ്ദേഹം ഓർമിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ഡോവൽ പരസ്യമായി പ്രതികരിക്കുന്നത്. നാളെ രാജ്യം എൺപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെയാണ് അജിത് ഡോവലിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം മെയ് ഏഴിനാണ് പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധോരാഷ്ട്ര കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ കൃത്യമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട സൈനിക സംഘർഷം 88 മണിക്കൂറോളം നീണ്ടുനിന്നു. മെയ് പത്താം തീയതി വൈകുന്നേരത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് യുദ്ധസമാനമായ സാഹചര്യത്തിന് അയവ് വന്നത്. ഈ നിർണായക സൈനിക നീക്കത്തിന് പിന്നിലെ തീരുമാനങ്ങളും തന്ത്രങ്ങളും വിവരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള പ്രത്യേക ഡോവറുമെന്ററി ഡിസ്കവറിയിലും ഡിസ്കവറി പ്ലസിലുമാണ് സംപ്രേഷണം ചെയ്യുന്നത്. സൈനിക മേധാവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അനുഭവസമ്പന്നമായ വാക്കുകളിലൂടെയാണ് ഈ ചരിത്ര ദൗത്യം പ്രേക്ഷകരിലേക്കെത്തുന്നത്.

