Monday, May 20, 2024
spot_img

ഇന്ത്യയുടെ മിതാലി രാജ് ട്വന്‍റി-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ വനിതാ സൂപ്പർതാരമായി അറിയപ്പെടുന്ന മിതാലി രാജ് ട്വന്‍റി-20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് മുൻനിർത്തിയാണ് ട്വന്‍റി-20യിൽനിന്ന് വിരമിക്കാനുള്ള മുൻ ക്യാപ്റ്റന്‍റെ തീരുമാനം. 2006ൽ രാജ്യാന്തര വേദിയിൽ ഇന്ത്യ ട്വന്‍റി-20 അരങ്ങേറ്റം കുറിച്ചപ്പോൾ നായിക മിതാലിയായിരുന്നു. മൂന്നു ലോകകപ്പുകളിൽ (2012 – ശ്രീലങ്ക, 2014 – ബംഗ്ലദേശ്, 2016 – ഇന്ത്യ) ഉൾപ്പെടെ 32 ട്വന്‍റി-20 മൽസരങ്ങളിൽ ഇന്ത്യയെ നയിച്ചു. രാജ്യാന്തര ട്വന്‍റി-20യിൽ 2000 റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ വനിതയുമാണ് ഈ മുപ്പത്താറുകാരി.

‘2006 മുതൽ രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശേഷം ട്വന്‍റി-20യിൽനിന്ന് വിരമിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. 2021 ഏകദിന ലോകകപ്പിനായി മുഴുവൻ ഊർജവും കാത്തുവച്ച് ഒരുങ്ങുന്നതിനാണിത്. രാജ്യത്തിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ എക്കാലത്തെയും വലിയ സ്വപ്നമാണ്. അതിനായി സമ്പൂർണ മികവും പുറത്തെടുക്കാനാണ് ആഗ്രഹം’ – മിതാലി രാജ് പ്രസ്താവനയിൽ അറിയിച്ചു.

2006 ഓഗസ്റ്റ് അഞ്ചിന് ഇംഗ്ലണ്ടിനെതിരെ തുടക്കമിട്ട ട്വന്‍റി-20 കരിയറിനാണ് 13 വർഷങ്ങൾക്കുശേഷം മിതാലി രാജ് വിരാമമിടുന്നത്. ഇതുവരെ 89 ട്വന്‍റി-20 മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 37.52 റൺസ് ശരാശരിയിൽ 17 അർധസെഞ്ചുറികൾ സഹിതം 2364 റൺസ് നേടി. പുറത്താകാതെ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ. രാജ്യാന്തര വനിതാ ട്വന്‍റി-20യിൽ 500ൽ അധികം റൺസ് നേടിയിട്ടുള്ള 74 താരങ്ങളിൽ ഉയർന്ന ശരാശരി മിതാലിയുടേതാണ്.

ട്വന്റി20ക്കു പുറമെ 10 ടെസ്റ്റുകളും 203 ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് മിതാലി രാജിന്‍റെ രാജ്യാന്തര കരിയർ. ടെസ്റ്റിൽ 10 ടെസ്റ്റുകളിലെ 16 ഇന്നിങ്സിൽനിന്നായി 51 റൺസ് ശരാശരിയിൽ 663 റൺസ് നേടി. 214 റൺസാണ് ഉയർന്ന സ്കോർ. 203 ഏകദിനങ്ങളിൽനിന്ന് 51.29 റൺസ് ശരാശരിയിൽ 6720 റൺസാണ് സമ്പാദ്യം. ഇതിൽ ഏഴു സെഞ്ചുറിയും 52 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 125 റൺസാണ് ഉയർന്ന സ്കോർ.

ഇക്കഴിഞ്ഞ വനിതാ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ തോറ്റു പുറത്താകുമ്പോൾ ശ്രദ്ധാകേന്ദ്രം മിതാലി രാജ് ആയിരുന്നു. മിതാലിയെ സെമിയിൽ കളിപ്പിക്കാത്തത് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ സമാനതകളില്ലാത്ത വിവാദക്കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. ഈ മൽസരം ഇന്ത്യ തോറ്റതോടെ വിവാദം ആളിക്കത്തി. അന്നത്തെ പരിശീലകനായ രമേഷ് പൊവാറും മിതാലിയും തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ ബാക്കിപത്രമായിരുന്നു ലോകകപ്പ് സെമിയിൽ താരത്തിന് ഇടം ലഭിക്കാതെ പോയത്. പവാർ പിന്നീടു ടീമിനു പുറത്തായി. ലോകകപ്പിൽ ഓപ്പൺ ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയതായി രമേഷ് പൊവാർ ആരോപിച്ചിരുന്നു.

ലോകകപ്പിനുശേഷം ഇന്ത്യ കളിച്ച രണ്ടു ട്വന്‍റി-20 പരമ്പരകളിലും (ന്യൂസീലൻഡ്, ഇംഗ്ലണ്ട്) മിതാലി രാജിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ വിവാദം കെട്ടടങ്ങി. അതേസമയം, 2020 ലോകകപ്പ് മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങളിൽ മിതാലി രാജ് അധികപ്പറ്റാകുന്നുവെന്ന വിമർശനങ്ങൾ ഉയർന്നു തുടങ്ങുമ്പോഴാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

Related Articles

Latest Articles