ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടാങ്ക് വേധ മിസൈല്‍ നാഗ് വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച മിസൈലാണിത്. രാജസ്ഥാനിലെ പൊഖ്റാനിലെ ഫയറിംഗ് റേഞ്ചിൽ ഞായറാഴ്ചയായിരുന്നു പരീക്ഷണം. മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് നടന്നത്.
രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. വ്യത്യസ്ത സമയങ്ങളിലായി നടന്ന മൂന്നു പരീക്ഷണങ്ങളിലും കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ മിസൈലിനായി.
ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപെട്ട അത്യാധുനിക ടാങ്ക് വേധ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷിയുണ്ട്. നാലു കിലോമീറ്റർ പ്രഹരപരിധിയുള്ള നാഗ് മിസൈൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം.
നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്.
സേനയിൽ മിസൈൽ സംവിധാനം ഉൾപ്പെടുത്താൻ ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ അനുമതി നൽകിയിട്ടുണ്ട്. 524 കോടി രൂപ ചെലവിട്ടാണു നാഗ് മിസൈലുകൾ വികസിപ്പിച്ചത്. 1980-ൽ ഇന്റഗ്രേറ്റഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നിർമിക്കാൻ നിശ്ചയിച്ച അഞ്ച് സ്ട്രാറ്റെജിക് മിസൈലുകളിൽ ഒന്നാമത്തേതാണ് നാഗ്.