ദില്ലി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കഴിഞ്ഞ ദിവസം ദില്ലിയിലെ കേശവ്പുരം മേഖലയിൽ നടന്ന റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് രണ്ട് നവജാത ശിശുക്കളെ അന്വേഷണ സംഘം രക്ഷപ്പെടുത്തി.
നവജാത ശിശുക്കളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ വിറ്റ യുവതിയേയും വാങ്ങിയ ആളെയും സിബിഐ സംഘം ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത് സംഘം ആശുപത്രിയിൽ നിന്നാണ് നവജാത ശിശുക്കളെ കടത്തുന്നതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെയുള്ളവരെ സിബിഐ കസ്റ്റഡിയിലെടുത്തു.
ദില്ലിയിലെ ആശുപത്രികളിൽ നിന്ന് നവജാത ശിശുക്കളെ കാണാതായത് സംബന്ധിച്ച് വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം റെയ്ഡ് ആരംഭിച്ചത്.