മൂവാറ്റുപുഴ: ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥന തൊഴിലാളി അശോക് ദാസ് യൂട്യൂബർ എന്ന് പോലീസ്. എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് യൂട്യൂബിൽ അറിയപ്പെട്ടിരുന്നത്. പെൺസുഹൃത്തിന്‍റെ വീട്ടിൽ രാത്രി എത്തിയതിന് ആൾക്കൂട്ടം കെട്ടിയിട്ടു മർദ്ദിച്ചതാണ് അശോക് ദാസിന്റെ മരണത്തിന് കാരണം. കേസിൽ അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ മുൻ പഞ്ചായത്ത് മെമ്പറും കേസിൽ പ്രതിയാണ്.
അശോക് ദാസിനെ പ്രതികൾ കെട്ടിയിട്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ കേസായതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഈ ദൃശ്യങ്ങൾ വീണ്ടെടുക്കും. അതേസമയം, അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറയുന്നു. ഇതോടെ ഇയാൾ വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിച്ചു. മർദ്ദന ശേഷം കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. മർദ്ദനത്തിൽ ശ്വാസകോശം തകർന്നു. തലയുടെ വലതുഭാഗത്ത് ഉണ്ടായ മർദ്ദനത്തിൽ രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്‍റെ മുന്നിലെ ഇരുമ്പ് തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശോക് ദാസിനെ പുലർച്ചെ തന്നെ പോലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്‌ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാൾക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രിയെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. പെൺസുഹൃത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

