ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. നിലവിൽ അടുത്ത മാസം ഒന്നുവരെയാണ് അദ്ദേഹത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്.
ആരോഗ്യകാരണങ്ങളാണ് ജാമ്യം നീട്ടുന്നതിനായി കെജ്‌രിവാൾ കോടതി മുൻപാകെ ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും, ചികിത്സയുടെ ഭാഗമായി സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമാണെന്നും കെജ്‌രിവാൾ ഹർജിയിൽ പറയുന്നു. അടുത്ത മാസം രണ്ടിന് തിഹാർ ജയിലിൽ ഹാജരാകാനാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ഈ മാസം 10 നായിരുന്നു സുപ്രീംകോടതി കെജ്‌രിവാൾ ഇടക്കാല ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതി ഇടക്കാല ജാമ്യം നൽകിയത്. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിന് പിന്നാലെ നിരവധി തവണ ജാമ്യത്തിനായി കെജ്‌രിവാൾ ശ്രമിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.