ദില്ലി: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരവര്‍ഷത്തിലേറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സാധാരണ നിലയിലേക്കു മടങ്ങാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
എല്ലാ രാജ്യാന്തര വിമാനങ്ങളും അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍വീസുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു നിര്‍ത്തലാക്കിയിരുന്നു. പിന്നീട് കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്‌സിനേഷന്‍ വര്‍ധിക്കുകയും ചെയ്തതോടെ ‘എയര്‍ ബബിള്‍’ ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഇളവു നല്‍കി. തുടർന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.