ബ്രിട്ടൺ : ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം അന്താരാഷ്ട്ര ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര ഭാഷാ ദിനത്തിന്റെ ഇരുപതാം വാർഷികത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിന്റെ പോർട്ട്കളീസ് ഹൗസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന്റെ സമ്പന്നത പ്രദർശിപ്പിച്ചു.
സംസ്കൃതി സെന്റർ ഫോർ എക്സലൻസാണ് പരിപാടി സംഘടിപ്പിച്ചത്. ബോബ് ബ്ലാക്ക് മാൻ എം പി ആതിഥ്യം വഹിച്ചു. പതിനേഴ് ഇന്ത്യൻ ഭാഷകളിലുള്ള സൃഷ്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. ഇവയിലധികവും എഴുതിയത് ബ്രിട്ടണിലെ ഇന്ത്യൻ പ്രവാസലോകത്തിലെ അംഗങ്ങളായിരുന്നു.
യു കെയിൽ അപൂർവ്വമായി മാത്രം കേട്ടിട്ടുള്ള ഇന്ത്യൻ ഭാഷകളായ സൗരാഷ്ട്ര, ലഡാക്കി, ബിഷ്ണുപ്രിയാ മണിപ്പൂരി തുടങ്ങിയവ ഈ ഭാഷകളിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരുമായ രവീന്ദ്ര കൊണ്ട(സൗരാഷ്ട്ര), റിൻചൻ വാച്ചർ(ലഡാക്ക്),ദിൽസ് ലക്ഷ്മീന്ദ്ര കുമാർ (ബിഷ്ണുപ്രിയ മണിപ്പൂരി) തുടങ്ങിയവരാൽ പ്രാമുഖ്യം നേടി. ഈ ഭാഷകളുടെ കൂടെ ആദ്യമായി ഒരേ വേദിയിൽ മഗായി ഭാഷയും അവതരിപ്പിയ്ക്കപ്പെട്ടു.
തക്രി, ഖുദവാദി, മൈഥിലി, ശാരദ തുടങ്ങിയ അതുല്യ ഭാഷാ ലിപികളിൽ എഴുതപ്പെട്ട “ഇൻസെൻസ് കാവ്യ സുഗന്ധ” എന്ന ബഹുഭാഷാ രചനകളുടെ ഒരു സമാഹാരവും ചടങ്ങിൽ പ്രസിദ്ധീകരിച്ചു. ഈ പ്രത്യേക അവസരത്തിൽ , തന്റെ ജീവിതം ഭാരതീയ ധർമ്മത്തിനും തത്വചിന്തയ്ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ശ്രീ പി പരമേശ്വരന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ലക്ഷ്മി പിള്ള ശ്രുതിമധുരമായ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.