രാജ്യാന്തര അവയവ കച്ചവടക്കേസില്‍ പിടിയിലായ രണ്ട് പ്രതികകളെക്കൂടാതെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ സജിത്ത് ശ്യാമിൽ നിന്ന് കുറ്റകൃത്യത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചു.
കേസില്‍ ഇതുവരെ രണ്ടു പേരാണ് അറസ്റ്റിലായത്. അവയവ കച്ചവടത്തിനു ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയതിന് സബിത്ത് നാസർ അറസ്റ്റിലായതിന് പിന്നാലെയാണ് അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയ സജിത്ത് ശ്യാം കഴിഞ്ഞ ദിവസം പിടിയിലായത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇവർ ആളുകളെ കടത്തിയതായാണ് വിവരം.
അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇവിടെ നിന്ന് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴിയാണ്.
അവയവ കച്ചവടവുമായി ബന്ധപ്പെട്ട് എല്ലാ സാമ്പത്തിക ഇടപാടുകളും എടത്തലക്കാരനായ സജിത്ത് ശ്യാമിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനും സജിത് കൂട്ടുനിന്നു. ഇടപാടുകളുടെ രേഖകളടക്കമാണ് സജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ പുറത്തുവന്ന 40 പേര്‍ക്കപ്പുറം കുറ്റകൃത്യത്തില്‍ കൂടുതല്‍ ഇരകളുണ്ടെന്നും ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.