ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ നുഴഞ്ഞുകയറ്റം തടയാൻ ചൈനയിൽ നിന്നും ഡ്രോണുകൾ വാങ്ങി പാക്കിസ്ഥാൻ. വിങ് ലൂങ് 1 വിഭാഗത്തിൽ പെട്ട നാല് ഡ്രോണുകളാണ് പാക് ചാര സംഘടനയായ ഐഎസ്‌ഐ വാങ്ങിയത്. പ്രത്യാക്രമണശേഷിയുളളതാണ് ഈ ഡ്രോണുകൾ. ബലൂചിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റം വർദ്ധിച്ചതായും മേഖലയുടെ നിയന്ത്രണം കൈവിട്ടുപോകുമെന്നും ഐഎസ്‌ഐയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണവും നടപടിയും ശക്തമാക്കിയത്. വായുവിൽ നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന റോക്കറ്റുകൾ ഘടിപ്പിക്കാൻ ശേഷിയുളള ഡ്രോണുകളാണ് വിങ് ലൂങ് -1.
ചൈനയിലെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനാണ് വിങ് ലൂങ് വികസിപ്പിച്ചത്. ദീർഘനേരം നിരീക്ഷണപ്പറക്കൽ നടത്താനും ആക്രമണത്തിനും ഇവയ്ക്ക് ശേഷിയുണ്ട്. വിങ് ലൂങ് -1 ന് പുറമേ ഇതിന്റെ ആധുനിക പതിപ്പായ വിങ് ലൂങ് 2 ഇനത്തിലെ രണ്ട് ഡ്രോണുകൾ പാക്കിസ്ഥാന് സമ്മാനമായി ചൈന നൽകുകയും ചെയ്തിട്ടുണ്ട്. എർത്ത് സ്റ്റേഷനുകൾ ഉൾപ്പെടെ ചൈനയുടെ സഹായത്തോടെ മേഖലയിൽ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് പാക്കിസ്ഥാനെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതൽ സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പാക്കിസ്ഥാന് കൊവിഡ് വാക്സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ചൈനയ്ക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചൈന നല്‍കിയ വാക്സിനുകള്‍ ശരിയായ രീതിയിൽ പരീക്ഷണം നടത്താത്ത, അഗീകാരമില്ലാത്ത വാക്സിനാണ് പാക്കിസ്ഥാന് നൽകിയതെന്ന് പാക്കിസ്ഥാനിലെ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും പാക്കിസ്ഥാന്‍ ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്.