എറണാകുളം: എൽഡിഎഫിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് പത്മജ വേണുഗോപാൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ സമീപിച്ചിരുന്നു. വിളിച്ചപ്പോൾ തന്നെ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു. ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. സുരേഷ് ഗോപിയുമായി നല്ല ബന്ധമാണുള്ളത്. പ്രചാരണത്തിന് ക്ഷണിച്ചാൽ തൃശൂരിൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പത്മജ പറഞ്ഞു.
പത്മജയെ എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പത്മജ കോൺഗ്രസുമായി അകൽച്ചയിൽ ആണെന്ന് മനസിലാക്കിയ സിപിഐഎം നേതാക്കൾ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം പോലും പത്മജയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആണ് ഇക്കാര്യത്തിനായി ഇടപെട്ടതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.
പത്മജയോടൊപ്പം തന്നെ മറ്റുചില കോൺഗ്രസ് നേതാക്കളെയും സിപിഐഎമ്മിലേക്ക് എത്തിക്കാൻ ഇടപെടലുകൾ ഉണ്ടായിരുന്നു എന്നാണ് ടി ജി നന്ദകുമാർ വ്യക്തമാക്കുന്നത്. കൊച്ചിയിലെ ഒരു വനിതാ നേതാവിനെയും സിപിഐഎം സമീപിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു പത്മജയെ സിപിഐഎമ്മിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയത് എന്നും ടിജി നന്ദകുമാർ വ്യക്തമാക്കി.