പാലക്കാട്: എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചതിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ദുരൂഹതയില്ലെന്ന് വിലയിരുത്തല്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ തെളിവിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. ഇന്‍ക്വസ്റ്റില്‍ മുണ്ട് മുറുകിയ പാട് അല്ലാതെ മറ്റൊന്നും കണ്ടെത്താനിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ എക്‌സൈസ് ഓഫീസില്‍ എത്തിച്ചത് മുതലുളള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.
ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഷോജോ ജോണിനെ ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അശ്രദ്ധയും വീഴ്ചയും വന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.