ദുബായ്: വീണ്ടുമിതാ ഐപിഎല്‍ മത്സരങ്ങൾ . അഞ്ചുമാസങ്ങൾക്ക് മുമ്പ് കോവിഡിന്റെ ആക്രമണത്തോടെ ഇന്ത്യയില്‍ നിലച്ചുപോയ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ദുബായില്‍ അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു.
പതിനാലാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
അതേസമയം ടൂര്‍ണമെന്റില്‍ അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മൂന്ന് കിരീടങ്ങള്‍ക്ക് ഉടമയായ ചെന്നൈ സൂപ്പര്‍ കിങ്സും ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലറങ്ങുന്നത്.
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണെങ്കില്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിയുടെ നേതൃത്വത്തിലാണ് ചെന്നൈ ടീം ഇറങ്ങുന്നത്.
ആദ്യ റൗണ്ട് മത്സരത്തിൽ മുംബൈ ചെന്നൈയെ നാലു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മേയ് ഒന്നിന് ദില്ലിയിൽ നടന്ന മത്സരത്തില്‍, ആദ്യം ബാറ്റുചെയ്ത ചെന്നൈ 20 ഓവറില്‍ നാലിന് 218 എന്ന വമ്പന്‍ സ്‌കോര്‍ കുറിച്ചെങ്കിലും 34 പന്തില്‍ 87 റണ്‍സെടുത്ത കെയ്റോണ്‍ പൊള്ളാര്‍ഡിന്റെ മാസ്മരിക ഇന്നിങ്സ് മുംബൈക്ക് ജയം നേടിക്കൊടുത്തു.
ആദ്യഘട്ടത്തിലെ ഏഴ് മത്സരങ്ങളില്‍ അഞ്ചു വീതം വിജയം നേടിയ ഇരു ടീമുകള്‍ക്കും പത്തു പോയന്റുണ്ട്. കിരീടമോഹികളായ രണ്ടു ടീമുകളും ഇനി തോല്‍വി ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും.
ആദ്യ ഘട്ടത്തില്‍ ചെന്നൈ ടീമിലുണ്ടായിരുന്ന ഫാഫ് ഡുപ്ലസി, സാം കറന്‍ എന്നിവര്‍ ഞായറാഴ്ച കളിക്കാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ