കൊച്ചി : കേരളത്തിൽ ആഗോളഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ ചെന്നൈയിൽ നിന്ന് പിടിയിലായ ഭീകരനെ ചോദ്യം ചെയ്തതിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംശയങ്ങൾക്കിടയാക്കാത്ത വിധം പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്ന് എൻഐഎ അറിയിച്ചു. ക്രൈസ്തവ പുരോഹിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെയാണ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തൃശൂർ – പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്‌ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്.ഇവരുടെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.