ചെന്നൈ : അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ്സിന്റെ തൃശൂർ മൊഡ്യൂൾ നേതാവിനെ ചെന്നൈയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീൽ അഹമ്മദ് എന്ന ഭീകരനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്.
തമിഴ്നാട്ടിലും കർണാടകയിലുമായി പല സ്ഥങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എൻഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു എൻഐഎ. വ്യാജ രേഖ ചമച്ച് നേപ്പാളിലേക്കു കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. പരിശോധനയിൽ വ്യാജ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎ യ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള രീതികളിലൂടെ ഭീകരപ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്താനും ഇവർ നീക്കം നടത്തി. ഇന്ത്യയിൽ പലയിടത്തും ആളുകളെ ചേർക്കുന്നതിന് ഐഎസ്ഐസ് നീക്കം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട് . നിരവധി ഐഎസ് പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എൻഐഎ അറിയിച്ചു.