സോൾ : റഷ്യ- യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഈ മാസം അവസാന വാരത്തോടെ റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ട്. യുദ്ധത്തിൽ റഷ്യക്ക് ആയുധ സഹായം നൽകുന്നതു സംബന്ധിച്ച് ഇരു നേതാക്കളും നടത്തുന്ന സുപ്രധാന ചർച്ചകളും ഇതിലുൾപ്പെടും എന്നാണ് വിവരം. അമേരിക്കയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഇക്കാര്യം റഷ്യയോ ഉത്തരകൊറിയയോ സ്ഥിരീകരിച്ചിട്ടില്ല . എവിടെവെച്ചാണ് ചർച്ച നടക്കുകയെന്ന കാര്യത്തിലും നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല.
പ്രത്യേക സുരക്ഷയൊരുക്കിയ ട്രെയിനിലായിരിക്കും കിം യാത്ര ചെയ്യുകയെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.നേരത്തെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു നടത്തിയ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ റഷ്യക്ക് ആയുധം വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവ് ജോൺ കിർബി ആരോപിച്ചിരുന്നു.
ഹ്വാസോങ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള പല മാരക ആയുധങ്ങളും റഷ്യൻ പ്രതിരോധ മന്ത്രിയുടെ സന്ദർശന വേളയിൽ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം ഉത്തര കൊറിയയിൽ എത്തിയ ആദ്യ വിദേശ അതിഥിയായിരുന്നു സെർജി ഷൊയ്ഗു. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പുട്ടിന്റെയും കിമ്മിന്റെയും കത്തുകൾ കൂടിക്കാഴ്ചക്കിടെ കൈമാറുകയും ചെയ്തു.
ആയുധങ്ങൾ നൽകുന്നതിന് പകരമായി റഷ്യ എന്താകും ഉത്തര കൊറിയക്ക് പ്രതിഫലമായി നൽകുകയെന്ന ആശങ്കയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയതിന് സമാനമായി റഷ്യയും ചൈനയും ഉത്തര കൊറിയയും സംയുക്ത സൈനിക പരിശീലനം നടത്തണമെന്ന നിർദേശം റഷ്യൻ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ചതായി ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെയും റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ഉത്തര കൊറിയൻ ആയുധങ്ങളുടെ സാന്നിദ്ധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ വികസിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്തരകൊറിയ അതീവ വിനാശകാരികളായ ആയുധങ്ങൾ റഷ്യക്ക് കൈമാറുമോ എന്ന ഭയത്തിലാണ് ലോകം