കൊല്ലം: കാലിഫോർണിയയിൽ വീടിനുള്ളിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. വിഷവാതകം ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ രണ്ടു പേർ വെടിയേറ്റാണ് മരിച്ചതെന്ന് പോലീസിന്റെ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും പിസ്റ്റലും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശികളെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. റെജിയുടെ മകൻ ആനന്ദ് സുജിത്ത് ഹെൻറി (40), ഭാര്യ ആലീസ് (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം വെടിയേറ്റ നിലയിൽ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികൾ മരിച്ചത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.