ദില്ലി : മ്യാന്മറിൽ നിന്നുള്ള ദരിദ്രരായ യുവാക്കളെ ദില്ലിയിലെത്തിച്ച ശേഷം പണം നൽകി പ്രലോഭിപ്പിച്ച് അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ ദില്ലി അപ്പോളോ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് സംഭവത്തിൽ ദില്ലി സർക്കാരിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.
വൃക്കദാതാക്കളുടേയും രോഗികളുടേയും വിവരങ്ങൾ ആശുപത്രിയിൽ നിന്നും തേടിയിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി സമിതി രൂപവത്കരിച്ചതായും ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു.
ഡിസംബർ മൂന്നിന് ദ ടെലിഗ്രാഫ് പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമ്പന്നരായ ബർമീസ് രോഗികൾക്കായി മ്യാന്മറിൽ നിന്നുള്ള ദരിദ്രരായ യുവാക്കളെ ദില്ലിയിലെത്തിച്ച് പണം നൽകി അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു വാർത്തയിലെ ആരോപണം.
രാജ്യത്തെ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ അനുവാദമുള്ളൂ. ഇതിന് പുറമെ സുഹൃത്തുക്കളിൽ നിന്നും അകന്ന ബന്ധുക്കളിൽ നിന്നുമുള്ള പരോപകാരമെന്ന നിലയിലും അനുവദനീയമാണ്. വ്യാജ ഐഡന്റിറ്റി രേഖകൾ ഉണ്ടാക്കുകയും ദാതാക്കളെ വരാൻ പോകുന്ന യുവാക്കളെ രോഗികളുടെ ബന്ധുക്കളായി അവതരിപ്പിക്കാൻ ‘കുടുംബ’ ഫോട്ടോകൾ നിർമ്മിച്ചുമാണ് തട്ടിപ്പുകൾ അരങ്ങേറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക നേട്ടത്തിനായി ദരിദ്രരെയും ദുർബലരെയും ചൂഷണം ചെയ്തുള്ള അവയവദാനമാണ് ദില്ലിയിലെ ആശുപത്രിയിൽ അരങ്ങേറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .
വിദേശ പൗരന്മാരുടെ കാര്യത്തിൽ, ബന്ധപ്പെട്ട എംബസി ദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധം സാക്ഷ്യപ്പെടുത്തുന്ന ഒരു ‘ഫോം 21’ നൽകണം. ഡോക്യുമെന്റുകൾ എംബസി ആധികാരികമാക്കിയിരിക്കണം, അതിനുശേഷം ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകും. ഓതറൈസേഷൻ കമ്മിറ്റിയിൽ കേസ് അവതരിപ്പിക്കുന്നതിന് മുമ്പ് നിർബന്ധിത ഡോക്യുമെന്റേഷൻ പൂർത്തിയാക്കിയിരിക്കണം.
അതേസമയം, ആരോപണം നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ . ആശുപത്രിക്ക് മ്യാന്മറിൽ മെഡിക്കൽ സെന്റർ ഇല്ലെന്ന് അപ്പോളോ അധികൃതർ പറഞ്ഞു. എന്നാൽ, മ്യാന്മറിലെ അപ്പോളോ ഹോസ്പിറ്റൽസിന്റെ ഓപ്പറേഷൻസ് മാനേജരായി ഡോക്ടർ തെറ്റ് ഓയെ റിക്രൂട്ട് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യയിലെ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനു പുറമേ, ഇന്ത്യയിൽ നിന്നുള്ള അപ്പോളോ ഡോക്ടർമാർ രാജ്യം സന്ദർശിച്ചപ്പോൾ പൊതു ചർച്ചകൾ സംഘടിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.