തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ദിനങ്ങൾ പടിപാതിക്കൽ എത്തിയിട്ടും ഭക്ഷ്യവസ്തുക്കൾ ഇല്ലാതെ സപ്ലൈകോ റാക്കുകൾ കാലി. സബ്‌സിഡിയോടെ നിലവിൽ ഇവിടെ നിന്നും ലഭിക്കുന്നത് 13 ഇന അവശ്യ സാധനങ്ങളാണ്. എന്നാൽ, ചെറുപയറും മല്ലിയും മാത്രമാണ് സപ്ലൈകോ ഔട്ട്ലറ്റുകളിലുള്ളത്. സാധനങ്ങളുടെ ടെൻഡറെടുക്കുന്നതിനായി വിതരണക്കാർ തയാറാകുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാരുടെ ആരോപണം.
വിതരണക്കാർക്ക് കുടിശ്ശികയിനത്തിൽ കോടികളാണ് നൽകാനുള്ളത്. ഇതിനാൽ തന്നെ ടെൻഡറെടുക്കാൻ വിതരണക്കാരെത്താത്തതും പ്രതിസന്ധി വർദ്ധിക്കുന്നതിന് ഇടയായി. ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.
ഓണം മുതൽ ആരംഭിച്ച പ്രതിസന്ധിയാണ് ക്രിസ്തുമസ് അടുത്തിട്ടും അവസാനിക്കാത്തത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും റാക്കുകൾ കാലിയായ സാഹചര്യമാണ്. ഇവിടെ നിന്നും അരിയും പഞ്ചസാരയും മുളകും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭ്യമാകാതായിട്ട് മാസങ്ങളായി. അവശ്യ സാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് സാധരണക്കാർ.