ടെൽഅവീവ്: ജയിൽ ചാടിയ രണ്ടു ഭീകരരെക്കൂടി പിടികൂടി ഇസ്രയേൽ. ഗിൽബോവയിലെ ജയിലിൽ നിന്നും കടന്നുകളഞ്ഞ ആറുപേരിലെ പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേരെയാണ് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതോടെ ജയിൽ ചാടിയ ആറുപേരും പിടിയിലായിരിക്കുകയാണ്.
പലസ്തീൻ ഭീകര സംഘടന അൽ-അഖ്‌സയുടെ ചാവേർ വിഭാഗം നേതാവ് സക്കാരിയ സുബൈദിയും അഞ്ചുപേരുമാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
ഈ മാസം ആദ്യമാണ് ആറുപേർ ഗിൽബോവ ജയിലിൽ നിന്നും പുറത്തുകടന്നത്. വടക്കൻ ഇസ്രയേലിലെ ജയിലാണ് ഗിൽബോവ. പലസ്തീൻ ഇസ്രയേൽ സംഘർഷം പതിവായ വെസ്റ്റ്ബാങ്കിൽ നിന്നും ആറു കിലോമീറ്റർമാത്രം ദൂരെയാണ് ഗിൽബോവ ജയിൽ സ്ഥിതിചെയ്യുന്നത്. ജയിലറയിൽ നിന്നും തുരങ്കമുണ്ടാക്കി അഴുക്കുചാലിലൂടെയാണ് ആറുപേരും പുറത്തുകടന്നത്. സർക്കാരിയയേയും മറ്റ് മൂന്നുപേരേയും കഴിഞ്ഞയാഴ്ച സുരക്ഷാ സേന പിടികൂടിയിരുന്നു. ഇസ്രയേൽ സെക്യൂരിറ്റ് അതോറിറ്റി( ഐഎസ്എ), ഇസ്രയേൽ പോലീസ്, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) എന്നിവരുടെ സംയുക്ത നീക്കമാണ് ജയിൽ ചാടിയ ഭീകരർക്കായി നടത്തിയത്. സുരക്ഷാ വിഭാഗം വളഞ്ഞതോടെയാണ് രണ്ടു പേർ കീഴടങ്ങിയത്.