ടെല്‍ അവീവ്: ഇന്ന് മുതല്‍ ഹമാസ് തീവ്രവാദികളുടെ ഒളിയിടങ്ങൾ ലക്ഷ്യമിട്ട് വടക്കൻ ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍. ഹമാസിനെതിരായ യുദ്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനുമുന്നോടിയായാണ് പുതിയ നീക്കം.കരയുദ്ധത്തിനായി ഗാസയിലേക്ക് കടക്കുന്ന ഇസ്രയേലിന്റെ ആയിരക്കണക്കിന് ടാങ്കുകൾക്കും മൂന്നരലക്ഷത്തോളം വരുന്ന സൈനികര്‍ക്കും അനുകൂലമായ സാഹചര്യമൊരുക്കാനാണ് വ്യോമാക്രമണം ശക്തമാക്കുന്നത്. ജനങ്ങളോട് തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യണമെന്നാവശ്യപ്പെട്ട് ലഘു ലേഖകൾ വിതരണം ചെയ്തു. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസ് അനുകൂലികളായിട്ടാകും കണക്കാക്കുക.
അതേസമയം, ഇരുനൂറിലധികം ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുമെന്ന് ഭയപ്പെട്ട് കരയുദ്ധം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പാശ്ചാത്യരാജ്യങ്ങള്‍. രണ്ട് അമേരിക്കൻ വനിതകളെ ഹമാസ് വിട്ടയച്ചതിനുപിന്നാലെയാണ് അമേരിക്കയും ബ്രിട്ടനുമടക്കം അനുനയനീക്കവുമായി രംഗത്തെത്തിയത്. സഖ്യകക്ഷിയെന്നനിലയില്‍ കരയുദ്ധം പാടില്ലെന്ന് ഇസ്രയേലിനോട് പറയാനാകില്ലെങ്കിലും വൈകിപ്പിക്കാനാകുമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്.
അതേസമയം മരുന്നുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പുതപ്പുകളുമായി ട്രക്കുകള്‍ ഗാസയിലെത്തിത്തുടങ്ങി. പ്രാദേശികസമയം പത്തിന് അതിര്‍ത്തി തുറക്കുമെന്ന് ജറുസലേമിലെ യു.എസ്. എംബസി അറിയിച്ചിരുന്നു. വൈകാതെ ഗാസയിലേക്ക് മാനുഷികസഹായമെത്തുമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗു?ട്ടെറസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 20 ട്രക്കുകള്‍ കടത്തിവിടുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നു.റോഡുകളില്‍ റോക്കറ്റുകള്‍ പതിച്ചും മറ്റും രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ താത്കാലികമായി അടച്ചാണ് ട്രക്കുകൾ കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നത്. ബൈഡനുമായുള്ള ചര്‍ച്ചയിലാണ് ഗാസയ്ക്ക് ഈജിപ്ത് വഴി പരിമിത മാനുഷികസഹായമെത്തിക്കുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പച്ചക്കൊടി വീശിയത്. എന്നാല്‍, ഈ സഹായം ഹമാസിന്റെ കൈകളിലെത്തിയാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.