ടെല്‍ അവീവ് : ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും ഉൾക്കൊള്ളിച്ചാണ് പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം അടിയന്തര സര്‍ക്കാരിനും യുദ്ധം കൈകാര്യം ചെയ്യാനുള്ള ‘വാര്‍ കാബിനറ്റി’നും രൂപം നല്‍കാന്‍ ഇരു നേതാക്കളും ചേര്‍ന്ന് തീരുമാനിച്ചു. ഇരുവരും ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവനയിറക്കി. ഹമാസുമായുള്ള പോരാട്ടം തുടരുന്നിടത്തോളംകാലം ഇസ്രയേല്‍ സര്‍ക്കാര്‍ യുദ്ധവുമായി ബന്ധമില്ലാത്ത നിയമങ്ങള്‍ പാസാക്കുകയോ തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ ഇല്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
നെതന്യാഹു, ഗാന്റ്‌സ്, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വാര്‍ കാബിനറ്റ്. ഗാന്റ്‌സിന്റെ പാര്‍ട്ടിയില്‍നിന്നുള്ള അംഗവും മുന്‍സൈനിക മേധാവിയുമായ ഗാദി ഈസെന്‍കോട്, സ്ട്രാറ്റജിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവര്‍ വാര്‍ കാബിനറ്റില്‍ നിരീക്ഷകരായി നിയമിതനായി .ഇസ്രയേലിന്റെ മുന്‍ പ്രതിരോധമന്ത്രി കൂടിയാണ് ഗാന്റ്‌സ്. അതേസമയം, ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വാര്‍ കാബിനറ്റില്‍ അംഗമല്ല. യുദ്ധകാല മന്ത്രിസഭയിൽ ഇദ്ദേഹത്തിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.