ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോഗ വീസ് ആണ് വിചിത്ര അനുഭവങ്ങൾ പങ്കുവച്ചത്. ഹമാസ് ഭീകരവാദികളിൽ ഒരാൾ തനിക്ക് മോതിരം നൽകുകയും വിവാഹം കഴിക്കാൻ താത്പ്പര്യം പ്രകടിപ്പിക്കുയും കുട്ടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെടിയേറ്റ് മരിക്കാൻ ഭയമായതിനാൽ താൻ ചിരി അഭിനയിച്ചു എന്ന് നോഗ പറഞ്ഞു.
തങ്ങളുടെ വീട്ടിൽ നിന്നാണ് നോഗയെയും മാതാവിനെയും തട്ടിക്കൊണ്ടുപോയത്. ആരെയോക്കെ മോചിപ്പിച്ചാലും തന്നെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീകരൻ പറഞ്ഞതായും നോഗ വ്യക്തമാക്കി. 50 ദിവസം ആ ഭീകരനൊപ്പമാണ് കഴിയേണ്ടിവന്നത്. അമ്മ ഷിരിയെയും ഭീകരർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. വീടുകൾ മാറികൊണ്ടിരുന്നപ്പോൾ ഭീകരരുടെ ഭാര്യമാരെന്ന് വരുത്താൻ അവർ ഹിജാബ് ധരിപ്പിച്ചാണ് തങ്ങളെ കൊണ്ടുപോയിരുന്നത് എന്ന് യുവതി പറഞ്ഞു.
”ഭീകരരുടെ സ്വഭാവം മിനിട്ടുകൾക്കുള്ളിൽ മാറും. വെടിവയ്‌ക്കാതിരിക്കാൻ ഭീകരർ പറയുന്നതെല്ലാം അനുസരിച്ചു. ഒരു മിനിറ്റ് അവർ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമെങ്കിൽ തൊട്ടടുത്ത നിമിഷം തോക്കുമായി വരുമായിരുന്നു. ഞങ്ങൾ എപ്പോഴും അവരെ പ്രീതിപ്പെടുത്തണമായിരുന്നു” എന്ന് നോഗ പറഞ്ഞു.