ടെല്‍ അവീവ് : പശ്ചിമേഷ്യ യുദ്ധത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. കടന്നാക്രമിച്ച ഹമാസിന് ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചു. രാജ്യം യുദ്ധമുഖത്താണെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. ഓപ്പറേഷന്‍ എയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്.
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം 5,000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി.വി. റിപ്പോര്‍ട്ടുചെയ്തു. ആക്രമണങ്ങളിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
അതെ സമയം ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു