തിരുവനന്തപുരം : ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ അത്യാധുനിക ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിൽ തുടരുന്നു. ബ്രിട്ടീഷ് റോയല്‍ നേവിയുടെ അമേരിക്കൻ നിര്‍മിത എഫ്-35 ലൈറ്റനിങ്-II എന്ന യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും രാജ്യം വിടാതെ തുടരുന്നത്. ഒരു വിദേശരാജ്യത്ത് യുദ്ധവിമാനം 48 മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വരുന്നത് അത്യപൂർവ്വ സംഭവമാണ് . അതേസമയം ഇന്ധനം കുറഞ്ഞതല്ല സാങ്കേതിക തകരാറുകള്‍ മൂലമാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കാന്‍ നിര്‍ബന്ധിതമായതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. ഇന്‍ഡോ പസഫിക് മേഖലയില്‍ ഇന്ത്യയും ബ്രിട്ടണും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് വിമാനവാഹിനി കപ്പലെത്തിയത്.
ശനിയാഴ്ച രാത്രിയാണ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മടക്കയാത്ര മുടങ്ങിയത്. യുദ്ധവിമാനത്തിന്റെ പൈലറ്റും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കപ്പലില്‍നിന്ന് ഹെലികോപ്റ്ററില്‍ എത്തിച്ച മൂന്നുപേരും നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്.
100 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് യുദ്ധവിമാനത്തിന്റെ മദര്‍ ഷിപ്പായ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ തകരാര്‍ പരിഹരിച്ച് തിരികെ പോകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

