ദില്ലി : ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ സമവായമായി. റഷ്യയുടെ പേരെടുത്ത് പറയാതെ യുദ്ധ വിരുദ്ധ സന്ദേശം നൽകാനാണ് തീരുമാനം. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നാവും സംയുക്ത പ്രസ്താവന. സംയുക്ത പ്രസ്താവന സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു.
യുക്രെയ്ൻ സംഘർഷത്തെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച വാക്കുകൾ ജി20 പ്രതിനിധി സംഘം അംഗീകരിച്ചു. എന്നാൽ യുക്രെയ്ൻ ആക്രമണം സംബന്ധിച്ചുള്ള ഖണ്ഡികയിൽ ‘യുക്രെയ്നിലെ യുദ്ധം’ എന്നോ ‘യുക്രെയ്ന് എതിരായ യുദ്ധം’ എന്നോ പറയുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നെന്നും റിപ്പോർട്ടുണ്ട്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം നേതാക്കളുടെയും പ്രതിനിധികൾ ഇന്നലെ തയാറാക്കിയ സംയുക്ത പ്രസ്താവനയുടെ കരടുരേഖ അംഗീകരിച്ചിരുന്നു. അതിൽ യുക്രെയ്നുമായി ബന്ധപ്പെട്ട ഭാഗം ശൂന്യമാക്കിയാണ് ഇട്ടിരുന്നത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ ചർച്ചകളിൽ ഏകാഭിപ്രായത്തിൽ എത്താത്തതിനാലാണ് ഈ ഭാഗം ഒഴിച്ചിട്ടിരുന്നത്. സെപ്റ്റംബർ ആറിന് നടന്ന പ്രതിനിധികളുടെ യോഗത്തിനു ശേഷമായിരുന്നു ഈ ചർച്ചകൾ. യുക്രെയ്ൻ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇത്തവണത്തെ ജി 20 ഉച്ചകോടിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്