തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഇപ്പോഴത്തെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്നും ടോയ്ലറ്റ് ബ്ലോക്കിന്റെയും നടപ്പാതയുടെയും പണികൾ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും വ്യക്തമാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ വിളക്കുമാടം പുരാവസ്തു മൂല്യം പരിഗണിക്കാതെയും പുരാവസ്തു വകുപ്പിനെ അറിയിക്കാതെയും പൊളിച്ചു പണിയുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഈ മരാമത്ത് പണികളുടെ കരാർ ഊരാലുങ്കളിനാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ പ്രസ്താവന ഇറക്കിയിട്ടുള്ളത്.
തിരുനെല്ലി ക്ഷേത്രവളപ്പിൽ ഊരാളുങ്കൽ ഒരു മരാമത്ത് പണിയും ചെയ്തിട്ടില്ലെന്നും ക്ഷേത്ര കോമ്പൗണ്ടിന് 150 മീറ്റർ അകലെ ടോയ്ലറ്റ് ബ്ലോക്കിന്റെയും നടപ്പാതയുടെയും വാട്ടർ ടാങ്കിന്റെയും നിർമ്മാണം മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും, ഈ പണികൾ പൂർത്തിയാക്കിക്കഴിഞ്ഞതായും ഇതിനായി ക്ഷേത്രത്തിലെ ഒരു നിർമ്മിതിയും പൊളിച്ച് മാറ്റേണ്ടി വന്നിട്ടില്ലെന്നും കമ്പനി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.