ദില്ലി : പ്രണയം വിവാഹത്തിൽ എത്താതെ തെറ്റി പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസ് നൽകുന്നത് ശരിയല്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. 2019 ൽ ദില്ലി സ്വദേശിക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നാഗരത്‌ന അടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു .
രോഹണി സ്വദേശിയായ യുവതിയാണ് ദില്ലി സ്വദേശിയായ യുവാവിനെതിരെ ബലാത്സംഗക്കേസ് നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പിന്നെയും തന്നെ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്. കേസിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് നിലനിൽക്കുമെന്നാണ് കോടതി വിധിച്ച തുടർന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുമ്പോൾ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ലെന്ന് പറഞ്ഞ കോടതി പരാതി അവിശ്വസനീയമാണെന്നും വ്യക്തമാക്കി. ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾക്കിടയിലും കൂടിക്കാഴ്ചകൾ നടന്നിരുന്നു എന്നും കോടതി കണ്ടെത്തി. പ്രണയബന്ധത്തിൽ നടന്ന ലൈംഗിക ബന്ധമാണ് ബന്ധം പിരിഞ്ഞ ശേഷം കേസായി പുറത്ത് വന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

