ഷൊര്‍ണൂര്‍: 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും കോടാലിയും ഉണ്ടാക്കുമെന്നും കേരളത്തില്‍ ഇവയ്ക്ക് ആത്യാവശ്യക്കാരുണ്ടെന്നും ജേക്കബ് തോമസ്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റശേഷമായിരുന്നു മുന്‍ ഡിജിപി കൂടിയായ ജേക്കബ് തോമസിന്‍റെ പ്രതികരണം. ഒന്നര വര്‍ഷക്കാലത്തിലേറെ സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ചുമതലയേറ്റശേഷം രൂക്ഷമായ പരിഹാസമാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് നടത്തിയത്. സസ്‌പെന്‍ഷന്‍ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാന്‍ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസില്‍ ഇ പി ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് സര്‍ക്കാരിന് ഇഷ്ടക്കേടുണ്ടായത്. തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനവും രാജി വയ്‌ക്കേണ്ടി വന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്‌പെഷനിലുമായി. എന്നാല്‍ സര്‍ക്കാര്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് നിയമനം നടത്തിയത് വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിലാണെന്നു മാത്രം.
2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തസമയത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുതിയതിന്‍റെ പേരില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയതു. ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വര്‍ഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സര്‍വ്വീസുള്ളത്.