കായംകുളം: കട്ടച്ചിറ പള്ളിയിലെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് നടയ്ക്കൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് യാക്കോബായ സഭ. മുംബൈ ഭദ്രാസനാധിപന് തോമസ് മോര് അലക്സാന്തിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ സമരം നടത്തുക.
കട്ടച്ചിറയില് യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാന് കഴിയാതെ ജില്ലാഭരണകൂടം തടഞ്ഞിരുന്നു. ഇത് നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നു യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന് മാത്യൂസ് മോര് തേവോദോസിയോസ്, തുമ്പമണ് ഭദ്രാസനാധിപന് യൂഹാനോന് മോര് മിലിത്തിയോസ് എന്നിവര് വ്യക്തമാക്കി. ജില്ലാ ഭരണകൂടം മറ്റൊരു വിശ്വാസത്തിലേക്കു ചേരാന് നിര്ബന്ധിക്കുകയാണ്. ഓര്ത്തഡോക്സ് വിഭാഗത്തിന്റെ തെറ്റായ ഇത്തരം നടപടികള്ക്കു കുട പിടിക്കുകയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചെയ്യുന്നതെന്നും യാക്കോബായ സഭ ആരോപിച്ചു.