ദില്ലി: 2019 ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കും. അന്തരിച്ച ഗോവ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹർ പരീക്കർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കും. ബോക്സിങ് താരം മേരി കോമിന് പത്മവിഭൂഷൺ പുരസ്‌കാരവും വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റൺ താരം പി വി. സിന്ധു തുടങ്ങിയവർക്ക് പത്മഭൂഷൺ പുരസ്‌കാരവും ലഭിച്ചു.
കേരളത്തിൽ നിന്ന് ശ്രീ എം, ആർ മാധവ മേനോൻ (മരണാനന്തരം) എന്നിവർ പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. ആറ് മലയാളികളുൾപ്പെടെ 118 പേർക്ക് ഇത്തവണ പത്മശ്രീ ലഭിച്ചു. എം കെ. കുഞ്ഞോൾ, കെ എസ്. മണിലാൽ, സത്യനാരണൻ മുണ്ടയൂർ, എൻ ചന്ദ്രശേഖരൻ നായർ, മൂഴിക്കൽ പങ്കജാക്ഷി, തളപ്പിൽ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി പോരാടിയ അബ്ദുൾ ജബ്ബാറിന് മരണാനന്തര ബഹുമതിയായി പത്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. ജഗ്ദീഷ് ജൽ അഹൂജ (പഞ്ചാബ്), മുഹമ്മദ് ഷരീഫ് (യു പി), തുളസി ഗൗഡ (കർണാടക), ജാവേദ് അഹമ്മദ് ടക് (ജമ്മു കശ്മീർ) തുടങ്ങിയവർക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.