കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. ഓഗസ്റ്റ് 24 ന് ഹാജരാകാൻ ഇ ഡി സമൻസയച്ചു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ഓഗസ്റ്റ് 14 ന് ഹേമന്ത് സോറനെ ഇ ഡി വിളിപ്പിച്ചിരുന്നു എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി താൻ തിരക്കിലാണെന്നും പിന്നീട് ഹാജരാകാമെന്നും സോറൻ അറിയിക്കുകയായിരുന്നുവെന്ന് ഇ ഡി വ്യക്തമാക്കി. നേരത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സോറനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 17 ന് ആയിരുന്നു ഒമ്പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍.
ഇ ഡിയുടെ ഈ അന്വേഷണം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും തന്നെ മനഃപൂർവ്വം കുരുക്കാനുള്ളതാണെന്നുമാണ് സോറന്റെ വിശദീകരണം. സമൻസ് പിൻവലിക്കാൻ സോറൻ തിങ്കളാഴ്ച ഏജൻസിക്ക് കത്തെഴുതി, പരാജയപ്പെട്ടാൽ നിയമപരമായ വഴികൾ തേടുമെന്നാണ് സോറന്റെ വാദം.