അബുദാബി: അബുദാബി മുറൈഖ ഏരിയയിലെ ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടനത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങായ ‘ഫെസ്റ്റിവൽ ഓഫ് ഹാർമണി’യുടെ വിശദാംശങ്ങളും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ക്ഷേത്രം ഫെബ്രുവരി 14-ന് തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
പ്രധാനമന്ത്രിയുടെ ആരോഗ്യം, ജ്ഞാനപൂർവകമായ നേതൃത്വം, പൊതുസമൂഹം എന്നിവയ്‌ക്ക് മഹന്ത് സ്വാമി മഹാരാജിൽ നിന്നുള്ള ആശംസകളും ബ്രഹ്മവിഹാരിദാസ് മോദിക്ക് കൈമാറി. അബുദാബിയിൽ ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ് സ് സ്വാമിനാരായണൻ സൻസ്തയുടെ ആത്മീയ തലവനാണ് സ്വാമി മഹാരാജ്. ഇന്ത്യൻ പ്രധാനമന്ത്രി വലിയ ഉദ്ദേശത്തോടെയാണ് വിവരങ്ങൾ ശ്രവിച്ചതെന്നും ബാപ്സ് സന്ന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ആഗോള നന്മയ്ക്കുവേണ്ടിയുള്ള സാർവത്രിക സാമൂഹിക, സാംസ്കാരിക, ആത്മീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതായും പ്രസ്താവനയിൽ പറഞ്ഞു. മോദി തന്റെ പ്രാർത്ഥനകളും ആശംസകളും അറിയിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ദീപശിഖയായി വാഴ്ത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ അബുദാബി ക്ഷേത്രത്തിന്റെ 3ഡി പ്രിന്റഡ് മാതൃക മോദിക്ക് സമ്മാനിച്ചു. നേരത്തെ മാർച്ചിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ സമാനമായ യോഗം ചേർന്നിരുന്നു.