മോസ്കോ: ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ഓഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. എന്നാൽ സാങ്കേതികതകരാറിനെത്തുടർന്ന് റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25 പ്രതിസന്ധിയിലായിരിക്കുകയാണ്. ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ടിയിരുന്ന ഭ്രമണപഥ മാറ്റം പൂർത്തിയാക്കാൻ പേടകത്തിന് സാധിച്ചില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. പ്രശനം എന്താണെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നും തകരാർ പരിശോധിച്ച് വരികയാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി രൂപകൽപ്പന ചെയ്ത റഷ്യൻ ദൗത്യമാണ് ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കത്തക്ക രീതിയിൽ എത്തിനിൽക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സംപ്രേക്ഷണം ചെയ്ത തത്സമയ ചിത്രങ്ങൾ പ്രകാരം, ലൂണ-25 പേടകമുള്ള റോക്കറ്റ് മോസ്‌കോ സമയം ഓഗസ്റ്റ് 10 പുലർച്ചെ 02:10 ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയർന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുമ്പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കാൻ അത് ഏഴ് ദിവസം വരെ ചെലവഴിക്കുമെന്ന് ഏജൻസി ആദ്യമേ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യ ദൗത്യമാണ് വിക്ഷേപണം.