‘ജോൺ പോൾ സർ മരിച്ചതല്ല കൊന്നത്’ സത്യം തുറന്ന് പറഞ്ഞ് നടൻ, കുറിപ്പ് വൈറൽ
ഒരു രാത്രിയിൽ കട്ടിലിൽ നിന്നും നിലത്തു വീണ് എഴുന്നേൽക്കാനാവാതെ കിടന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് പാഞ്ഞെത്തിയത് നടൻ കൈലാഷും കുടുംബവുമായിരുന്നു. അവിടെ നിന്നും നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ജോളി ജോസഫ് വിവരിക്കുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം:
എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്! കഴിഞ്ഞ ജനുവരി 21ന് പ്രശസ്ത സംവിധായകൻ വൈശാഖിന്റെ ‘മോൺസ്റ്റർ’ എന്ന സിനിമയിൽ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു… ഒരുപാട് ആളുകൾ ഉള്ള ഒരു രാത്രി മാർക്കറ്റ് ആയിരുന്നു മട്ടാഞ്ചേരിയിൽ സെറ്റിട്ടത്.. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോൺ സാറ് വളരെ പ്രയാസത്തോടെ, പരവേശത്തോടെ ഏകദേശം എട്ട് മണിയോടെ ഫോണിൽ വിളിച്ചു “അത്യാവശ്യമായി വീട്ടിലേക്ക് വരണം, കട്ടിലിൽ നിന്നും ഞാൻ താഴെ വീണു, എനിക്ക് ഒറ്റയ്ക്ക് എണീക്കാൻ പറ്റില്ല… ആരെയെങ്കിലും കൂടെ വിളിച്ചോളൂ …” എന്റെ സങ്കടങ്ങൾ കേൾക്കുന്ന ഗുരുസ്ഥാനീയനായ ജോൺ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മനസ്സിലായി.
ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറിഞ്ഞു ഞാൻ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു …! ജയരാജ് സാറിന്റെ പടത്തിലെ ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാൻ പുറത്തെത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി… ഉടനെ അവൻ കുടുംബവുമായി ജോൺ സാറിന്റെ വീട്ടിലേക്ക് കുതിച്ചു… ഞാൻ ഫോണിൽ ജോൺ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു…