ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ 17 വയസ്സുകാരൻ. കശ്മീർ ഐജിയായ വിജയകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ഭീകരരെയാണ് ഇന്നലെ സുരക്ഷാ സേന വധിച്ചത്. ലഷ്‌കർ ഇ ത്വയ്ബയുടെ ഉയർന്ന കമാൻഡർ ബാസിത്തിന്റെ വലംകൈയ്യാണ് കൊല്ലപ്പെട്ട ഒരു ഭീകരൻ. പാകിസ്താൻ സ്വദേശി ഹഖാനി ആണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ.
കൊല്ലപ്പെട്ട 17കാരനായ നതീഷ് ഷക്കീൽ വാനി ഏപ്രിൽ 16ന് നതീഷ് വീട് വിട്ടിറങ്ങുകയായിരുന്നു. പിന്നാലെ യുവാവിനോട് വീട്ടിലേക്ക് തിരികെ വരണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ വഴി ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നതീഷിന്റെ മാതാപിതാക്കൾ എത്തിയത്. കുടുംബം തന്നെയാണ് മകൻ ഭീകരസംഘടനയിൽ ചേർന്ന വിവരവും അറിയിച്ചത്.
ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ഏറ്റുമുട്ടലാണ് പുൽവാമയിൽ നടന്നത്. അതിൽ രണ്ടാമത്തെ കൗമാരക്കാരനാണ് കൊല്ലപ്പെടുന്നത്. കൂടാതെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 17കാരനായ ഫൈസൽ കൊല്ലപ്പെട്ടിരുന്നു.