കൂടത്തായി കൂട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതിറദ്ദാക്കി. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്.പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇത് സംബന്ധിച്ച് സർക്കാരിന് നോട്ടീസും നൽകിയിട്ടുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയില്‍ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കേരള ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കൂടത്തായി കൊലപാതകകേസുകളിലെ പ്രധാന സാക്ഷികള്‍ ഒന്നാം പ്രതിയുടെ വളരെ അടുത്ത ബന്ധുക്കളാണെന്നും ഇവരെ പ്രധാന പ്രതിയായ ജോളി സ്വാധീനിക്കുന്നത് തടയാന്‍ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയിൽ വാദിച്ചു.