തിരുവനന്തപുരം: റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. നിയമസഭയില്‍ പ്രതിപക്ഷം കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സിറ്റിംഗ് ജഡ്ജിയെ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണ കമ്മിഷന്റെ പരിഗണനയ്ക്ക് വിടാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഔദ്യോഗികമായി അറിയിക്കും.
അതേസമയം, രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍വച്ച് മര്‍ദ്ദിച്ചത് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ എസ്ഐ കെ എ സാബു ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയതായി അറിയുന്നു. രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് ജനങ്ങളില്‍ നിന്ന് പിരിച്ച പണം എവിടെയെന്ന് കണ്ടെത്താന്‍ എസ്പി നിര്‍ദ്ദേശിച്ചതായാണ് വിവരം.
ഇക്കാര്യം ഡിഐജിയെ അറിയിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞിരുന്നുവത്രേ. കട്ടപ്പന ഡിവൈഎസ്പിയെയും ഈ വിവരം അറിയിച്ചെന്ന് കെ എ സാബു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളായ പൊലീസുകാരാണ് സ്റ്റേഷനു മുകളിലെ വിശ്രമമുറിയില്‍ രാജ്കുമാറിനെ മാറി മാറി മര്‍ദ്ദിച്ചതെന്ന് അറസ്റ്റിലായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി മൊഴി നല്‍കി.