ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഉന്നം വച്ച് ബിജെപി സംസ്ഥാന
അധ്യക്ഷൻ കെ.അണ്ണാമലൈ രണ്ടാമത്തെ ശബ്ദരേഖയും പുറത്തുവിട്ടതോടെ ഡിഎംകെ സർക്കാർ വൻ പ്രതിരോധത്തിൽ. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നവകാശപ്പെട്ടാണ് ബിജെപി ശബ്ദരേഖ പ്രചരിപ്പിക്കുന്നത്. ‘കൊള്ളമുതലിന്റെ വലിയൊരുഭാഗം മുഖ്യമന്ത്രിയുടെ മകനും മരുമകനും കൊണ്ടുപോയി’ എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.
സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റിയും ഓഡിയോ ക്ലിപ്പിൽ പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ‘‘ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ഇതാണു ബിജെപിയെ സംബന്ധിച്ച് എനിക്ക് ഇഷ്ടപ്പെട്ട കാര്യം. ഡിഎംകെയിൽ ഇത്തരം സംവിധാനങ്ങളുടെ കുറവുണ്ട്’’– ശബ്ദരേഖയിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു അണ്ണാമലൈ ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം പുറത്ത് വിട്ടിരുന്നത്. അതിൽ ഉദയനിധിയും ശബരീശനും 30,000 കോടി രൂപ സ്വരുക്കൂട്ടി എന്നായിരുന്നു ആരോപണം. ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഇക്കഴിഞ്ഞ 14ന് പുറത്തുവിട്ട രേഖകളിലൂടെ ഡിഎംകെ നേതാക്കൾ അനധികൃതമായി 1.34 ലക്ഷം കോടി രൂപ സമ്പാദിച്ചതായും അണ്ണാമലൈ ആരോപിച്ചിരുന്നു.