അഹമ്മദാബാദ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ റിങ്കു സിങ് ഒരു ഓവറിൽ 31 റൺസടിച്ച യുവ പേസർ യഷ് ദയാൽ പിന്നീട് ടീമിൽ നിന്ന് അപ്രത്യക്ഷനായതിൽ പ്രതികരണവുമായി ടീം നായകൻ ഹാർദിക് പാണ്ഡ്യ. അന്നത്തെ സംഭവത്തിന് ശേഷം യഷ് ദയാൽ രോഗബാധിതനായെന്ന് ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തി. രോഗാവസ്ഥയും കൊൽക്കത്തയ്‌ക്കെതിരെ ഒരോവറിൽ 31 റൺസ് വിട്ട് കൊടുക്കേണ്ടി വന്നതിന്റെ സമ്മർദ്ദവും ചേർന്നതോടെ തീർത്തും അവശനാണ് യഷ് ദയാലെന്ന് ഹർദിക് പാണ്ഡ്യ അറിയിച്ചു. ആ മത്സരത്തിനുശേഷം ദയാലിന്റെ ശരീരഭാരം 7–8 കിലോ കുറഞ്ഞതായും പാണ്ഡ്യ പറഞ്ഞു .
‘‘യഷ് ദയാൽ ഇനി എന്നാണ് കളത്തിലേക്ക് തിരിച്ചെത്തുക എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. ആ മത്സരത്തിനുശേഷം രോഗബാധിതനായ ദയാലിന്റെ ശരീരഭാരം ഇതിനകം 7–8 കിലോ കുറഞ്ഞു. ആ സമയത്ത് ടീമംഗങ്ങൾക്കിടയിൽ വൈറൽ പനി പടർന്നുപിടിച്ചിരുന്നു. അതിനൊപ്പം ആ മത്സരം സമ്മാനിച്ച സമ്മർദ്ദം കൂടിയായതോടെ ദയാൽ അവശനിലയിലാണ്. ഇപ്പോൾ കളത്തിലിറങ്ങാനാകുന്ന സാഹചര്യത്തിലുമല്ല. ചിലരുടെ കളത്തിലെ നേട്ടങ്ങൾ മറ്റു ചിലരുടെ നഷ്ടങ്ങളാണ് എന്നതാണ് വാസ്തവം. ദയാലിനെ ഇനി കളത്തിൽ കാണണമെങ്കിൽ കുറച്ചധികം കാത്തിരിക്കേണ്ടി വരും’ – പാണ്ഡ്യ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഒൻപത് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റ് സ്വന്തമാക്കി ശ്രദ്ധ നേടിയ താരമാണ് യഷ് ദയാൽ. ഈ സീസണിൽ ഇതുവരെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ദയാൽ കളത്തിലിറങ്ങിയത്.