ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ പികെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും സുധാകരൻ പറഞ്ഞു.അതേസമയം വിഷയത്തിൽ നേരത്തെ നടത്തിയ പ്രതികരണം തിരുത്തി പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ജയരാജൻ വിവാദം സിപിഎമ്മിലെ ആഭ്യന്തര വിഷയമെന്ന ചോദ്യവും ഉത്തരവും തന്റേതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായമെന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ആഭ്യന്തര കാര്യങ്ങളിൽ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മറുപടി പറഞ്ഞു.ചോദ്യവും ഉത്തരവും മാധ്യമപ്രവർത്തകരാണ് പറഞ്ഞത്. പിന്നീട് വന്ന ലീഗ് നേതാക്കളുടെ പ്രതികരണമൊക്കെ ചേർത്ത് വാർത്തയാക്കിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇപി ജയരാജനെതിരായ ആരോപണം ഗൗരവമുള്ളതാണ്. ഇപിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണം. സിപിഎമ്മിനോട് ലീഗിന് മൃദുസമീപനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു