കൊച്ചി : മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ്
കെ. സുധാകരൻ അറസ്റ്റിൽ. എന്നാൽ കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി പേര് ചേർക്കപ്പെട്ടതിനാൽ അറസ്റ്റ് നടക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു.
കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂർണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇയാളെ എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് നിലവിൽ തീരുമാനിച്ചിട്ടില്ല.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ മോൻസനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി മോൻസൻ വിശ്വസിപ്പിച്ചെന്നാണു പരാതിക്കാർ പറയുന്നത്. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ മാറ്റാനെന്ന് പറഞ്ഞു വിശ്വസിച്ച് മോൻസൻ പലപ്പോഴായി 10 കോടി രൂപ ഇവരിൽ നിന്ന് വാങ്ങി. 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽവച്ചു സുധാകരൻ ദില്ലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകിയെന്നും ഈ ഉറപ്പിന്മേലാണ് മോൻസനു പണം നൽകിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം.