കൊച്ചി : വ്യാജ ബിരുദസർട്ടിഫിക്കറ്റ് തയാറാക്കിയെന്ന ആരോപണം നേരിടുന്ന കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അൻസിൽ ജലീലിനോട് കോടതി നിർദേശിച്ചു. അൻസിലിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട് .
അന്‍സില്‍ ബി. കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിന്മേൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് അൻസിലിനെതിരെ കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റമടക്കം ഐപിസി 465, 466, 468, 471, 420 എന്നീ അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു, വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടു തുടങ്ങിയ കാര്യങ്ങളും എഫ്ഐആറില്‍ പരാമർശിക്കുന്നു.